Kerala State Human Rights Commission
ഫൈബർ വള്ളങ്ങൾ ചാലിയാറിൽ
ഉപേക്ഷിക്കുന്നു: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കോഴിക്കോട്: കാലാവധി കഴിഞ്ഞ ഫൈബർ വള്ളങ്ങൾ ചാലിയാറിന്റെ വിവിധ ഭാഗങ്ങളിൽ തള്ളുന്നതിനെ കുറിച്ച് അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
ഫിഷറീസ് ഡയറക്ടറും ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയറും കോഴിക്കോട് പോർട്ട് ഓഫിസറും ബേപ്പൂർ കോസ്റ്റൽ പോലീസും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് നിർദ്ദേശിച്ചു. ഡിസംബർ 23 ന് കോഴിക്കോട് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ചീർപ്പ് പാലത്തിന് സമീപം, കോഴിത്തുരുത്തിന്റെ വശങ്ങൾ, ബോട്ട് യാർഡുകൾക്ക് സമീപം, കരുവൻ തിരുത്തി, ഫറോക്ക് പാലത്തിന് സമീപം, ബേപ്പൂർ ഹാർബറിന് സമീപം എന്നിവിടങ്ങളിൽ നിരവധി ഫൈബർ വള്ളങ്ങളാണ് ഉപേക്ഷിച്ചിരിക്കുന്നത്
2 / 12 / 25
നിർമ്മാണതൊഴിലാളികൾക്കുള്ള പെൻഷൻ മറ്റ് ക്ഷേമനിധികൾ പോലെ കൃത്യമായി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് : നിർമ്മാണ തൊഴിലാളികൾക്കുള്ള പെൻഷൻ മറ്റ് ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്ന സമയപരിധിക്കുള്ളിൽ തന്നെ എല്ലാ മാസവും കൃത്യമായി വിതരണം ചെയ്യാൻ സ്ഥിരം സംവിധാനം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
കുടിശിക തുക അടിയന്തരമായി അനുവദിക്കുന്നതിന് കർമ്മ പദ്ധതി തയ്യാറാക്കി നടപ്പിലാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
മറ്റ് ക്ഷേമപെൻഷനുകളെല്ലാം കുടിശിക തീർത്ത് വിതരണം ചെയ്യുന്നുണ്ടെങ്കിലും കെട്ടിടനിർമ്മാണ ക്ഷേമനിധി മാത്രം കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 38750 ഓളം വരുന്ന നിർമ്മാണ ക്ഷേമനിധി പെൻഷൻകാർ ദുരിതത്തിലാണെന്നും പരാതിയിൽ പറയുന്നു.
കേരള കെട്ടിട നിർമ്മാണ ക്ഷേമനിധി ബോർഡ് കോഴിക്കോട് ജില്ലാ ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ, ഇവിടെ 2024 മെയ് മുതൽ പെൻഷൻ കുടിശികയാണെന്ന് പറയുന്നു. ബോർഡിന്റെസാമ്പത്തികസ്ഥിതി മോശമാണ്. തൊഴിൽ വകുപ്പ് പിരിച്ചിരുന്ന ബിൽഡിംഗ് സെസിൽ നിന്നുമാണ് പെൻഷൻ നൽകുന്നത്. 2024 ഫെബ്രുവരി 14-ാം തീയതി മുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ക്ഷേമനിധി പിരിക്കാൻ തീരുമാനിച്ചു. ഇത് കാര്യക്ഷമമായാൽ ബോർഡിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടും. തുടർന്ന് കൃത്യമായി പെൻഷൻ വിതരണം ചെയ്യാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പെൻഷൻ തൊഴിലാളികളുടെ നിയമപരമായ അവകാശമാണെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ഇത് തടസപ്പെടുത്തുന്നത് പ്രായമായ പൗരൻമാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. സെസ് പിരിവ് ഒരു വർഷം മുമ്പ് തദ്ദേശ സ്ഥാപനങ്ങൾ വഴിയാക്കിയിട്ടും പിരിവ് കാര്യക്ഷമമാക്കാത്തത് തികഞ്ഞ അനാസ്ഥയാണെന്ന് ഉത്തരവിൽ പറഞ്ഞു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ കെട്ടിടനിർമ്മാണ ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ 2 മാസത്തിനകം കമ്മീഷനിൽ സമർപ്പിക്കണം. പുതിയങ്ങാടി സ്വദേശി പി. സുന്ദരൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്
04/12/2025
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : വനം ഉദ്യോഗസ്ഥരുടെ പരിശീലനത്തിൽ മാനസികപീഡനം നടക്കാറില്ലെന്ന് വനംവകുപ്പ്
കണ്ണൂർ : വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകുന്ന പരിശീലനത്തിനിടയിൽ മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മാനസിക പീഡനമോ മനുഷ്യത്വരഹിതമായ പെരുമാറ്റമോ ഉണ്ടായിട്ടില്ലെന്ന് അരിപ്പ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
2023 നവംബർ 7 ന് അരിപ്പയിൽ പരിശീലനത്തിന് പോയ കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വനംവകുപ്പ് ജീവനക്കാരന് മനുഷ്യാവകാശ ലംഘനമുണ്ടായെന്ന അമ്മയുടെ പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. തന്റെ മകന്റെ ഫോൺ ഉദ്യോഗസ്ഥർ പിടിച്ചുവച്ചെന്നും അമ്മ പരാതിയിൽ പറഞ്ഞു.
പരിശീലനത്തിനെത്തുന്ന എല്ലാവർക്കും പരിശീലന മാന്വൽ അനുസരിച്ച് പരിശീലനം നൽകാറുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞു. പരിശീലന സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാനുള്ള അനുവാദമില്ല. മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന നിർദ്ദേശം ജീവനക്കാരൻ അവഗണിച്ചതു കാരണമാണ് ഫോൺ പിടിച്ചെടുത്തത്. എന്നാൽ ഫോൺ തിരികെവാങ്ങാൻ കൂട്ടാക്കാതെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറഞ്ഞു
സ്ഥാപനത്തിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്ന് വരുത്തി തീർക്കാൻ ബോധപൂർവ്വം ശ്രമമുണ്ടായതായും റിപ്പോർട്ടിൽ പറഞ്ഞു. പരിശീലകരുടെ മനോവീര്യം തകർക്കാനുള്ള ശ്രമമാണ് നടന്നതെന്നും റിപ്പോർട്ടിലുണ്ട് . എന്നാൽ ഫോൺ തിരികെ നൽകാൻ മേലുദ്യോഗസ്ഥൻ തയ്യാറായില്ലെന്നും സ്ഥാപനത്തിനെതിരെയല്ല ചില ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി നൽകിയതെന്നും ജീവനക്കാരന്റെ അമ്മ കമ്മീഷനെ അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.
05/12/2025
പഴയ പോസ്റ്റ് വീണ് ബൈക്ക് യാത്രികന് മരണം : നിയമാനുസൃതം നടപടിയെടുത്തതായി മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് : ബേപ്പൂരിൽ പഴയ വൈദ്യുതി പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനിടയിൽ ബൈക്കിന് പിന്നിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന്റെ തലയിൽ പോസ്റ്റ് വീണ് മരണം നടന്ന സംഭവത്തിൽ ബേപ്പൂർ പോലീസും വൈദ്യുതി ബോർഡും നിയമാനുസൃതം നടപടിയെടുത്തതായി മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
പഴയ പോസ്റ്റ് പുനഃസ്ഥാപിച്ചപ്പോൾ ഉപയോഗരഹിതമായ പോസ്റ്റുകൾ യഥാസമയം നീക്കം ചെയ്യാത്തതുമായി ബന്ധപ്പെട്ട് അന്ന് ചുമതലയുണ്ടായിരുന്ന രണ്ട് എഞ്ചിനീയർമാരെ സസ്പെന്റ് ചെയ്തതായി ബേപ്പൂർ അസിസ്റ്റന്റ് എഞ്ചിനീയർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കരാറുകാരൻ ബന്ധപ്പെട്ട ഇലക്ട്രിക്കൽ സെക്ഷന്റെ അറിവോ സമ്മതമോ ഇല്ലാതെ സ്വന്തം
ഇഷ്ടപ്രകാരം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പോസ്റ്റ് മാറ്റിയതു കാരണമാണ് ദാരുണ സംഭവമുണ്ടായതെന്നും റിപ്പോർട്ടിൽ പറഞ്ഞു. അർജുൻ(22) ആണ് പോസ്റ്റ് തലയിൽ വീണ് മരിച്ചത്. വൈദ്യുതി പോസ്റ്റുകൾ മാറ്റുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകനായ റഹീം പന്തളം സമർപ്പിച്ച പരാതിയിലാണ് നടപടി.
05/12/2025
Click here to claim your Sponsored Listing.
Category
Contact the practice
Telephone
Website
Address
Thiruvananthapuram
695033